കൊല്ലം: പാളത്തിൽ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ റെയിൽവേ ജീവനക്കാരൻ തീവണ്ടിയിടിച്ചു മരിച്ചു. റെയിൽവേ കീമാൻ ചവറ മുകുന്ദപുരം വട്ടത്തറ ഗൗരിനന്ദനത്തിൽ സുനിൽകുമാറാ(51)ണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 9.20-ന് കണ്ടച്ചിറ-ചാത്തിനാംകുളം റോഡിലെ റെയിൽവേഗേറ്റിനു സമീപമായിരുന്നു സംഭവം. പാളത്തിലെ ബോൾട്ട് മുറുക്കുകയായിരുന്നു സുനിൽകുമാർ. ഇതിനിടെ കൊല്ലം ഭാഗത്തേക്ക് വന്ന മെമു തീവണ്ടി ഇടിക്കുകയായിരുന്നു. തീവണ്ടിപ്പാതയിൽ വളവും ഉയരവ്യത്യാസവുമുള്ള ഭാഗത്താണ് അപകടമുണ്ടായത്. മെമുവിന് ശബ്ദം തീരെ കുറവായതിനാലും സമീപത്തെ പാളത്തിലൂടെ മറ്റൊരു തീവണ്ടി കടന്നുപോയതിനാലും മെമു വരുന്നത് സുനിൽകുമാർ അറിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിനു കാരണമായത്.
അപകടവിവരം മെമുവിലെ ലോക്കോ പൈലറ്റ് റിപ്പോർട്ട് ചെയ്തിരുന്നില്ല. അതിനുശേഷം 9.40-ന് കടന്നുപോയ ചെന്നൈ മെയിലിലെ ഗാർഡ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പാളത്തിൽനിന്ന് മൃതദേഹം മാറ്റുന്നതിനിടെ കടന്നുവന്ന ഐലൻഡ് എക്സ്പ്രസ് ഗേറ്റിനുസമീപം അല്പനേരം പിടിച്ചിട്ടു.
പാളത്തിലൂടെ തീവണ്ടികൾ വരുന്നതുസംബന്ധിച്ച വിവരങ്ങൾ കീമാൻമാർക്ക് അറിയാൻ സംവിധാനമില്ലാത്തതുമൂലം അപകടമരണങ്ങൾ പതിവാകുകയാണെന്ന് ജീവനക്കാർ പറയുന്നു.നിഷയാണ് സുനിൽകുമാറിന്റെ ഭാര്യ. മക്കൾ: ഗൗരി, ഗൗഥം.
No comments:
Post a Comment