കൊട്ടിയം ∙ ജോലികഴിഞ്ഞു വന്നു തലചായ്ക്കാൻ കിടന്ന ഷെമീർ മുഹമ്മദ് (20) പടക്കം പൊട്ടുന്നതുപോലെയുള്ള ശബ്ദം കേട്ടാണു പുറത്തേക്ക് ഒാടിയത്. നോക്കിയപ്പോൾ ഇത്തിക്കര പാലത്തിനു സമീപം വാഹനങ്ങൾ ഇടിച്ച കാഴ്ച. വാഹനങ്ങളിൽനിന്നു പുകയും കൂട്ടനിലവിളിയും ഉയർന്നു. ബസിന്റെ മുൻവശം കണ്ടതോടെ പലരും എന്തു ചെയ്യാനാകുമെന്നറിയാത്ത അവസ്ഥയിലായി. ഡോറുകൾ അടച്ചിട്ടിരിക്കുന്നതിനാൽ ഏതു വഴി ബസിനുള്ളിൽ കയറും എന്ന ആശങ്കയും.
ലോറിയുടെയും ബസിന്റെയും മുൻവശം കുരുങ്ങിയ നിലയിലും. ഒരാൾക്കു പോലും ഉള്ളിൽ കയറാൻ പറ്റാത്ത അവസ്ഥ. ഉടൻ ഷെമീറും സുഹൃത്തുക്കളും ബസിന്റെ പിറകുവശത്തെ എക്സിറ്റ് ഡോർ തകർത്തു ഉള്ളിൽ കയറി.
വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഒാരോരുത്തരെയായി പുറത്തെത്തിച്ചു. പരുക്കേറ്റവരെ അതുവഴി വന്ന വാഹനത്തിൽ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. അപകടസ്ഥലത്തുതന്നെ മരിച്ച കണ്ടക്ടറുടെ മുഖം വികൃതമായ നിലയിലായിരുന്നു. ഇയാളെ ഷെമീറും സുഹൃത്തുക്കളും ചേർന്നു പുറത്തേക്കു മാറ്റി. അപ്പോഴും ഡ്രൈവർ അബ്ദുൽ അസീസിനു ജീവന്റെ തുടിപ്പുണ്ടായിരുന്നു.
മൈക്ക് ഒാപ്പറേറ്ററായ ഷെമീർ ഇത്തിക്കര ആറിനോടു ചേർന്നു ഹോട്ടലും നടത്തുന്നുണ്ട്. ലോറി ഡ്രൈവറെ അഗ്നിശമനസേനാംഗങ്ങൾ എത്തി മുക്കാൽ മണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അപകടത്തിൽ ലോറിയുടെയും ബസിന്റെയും ഡ്രൈവർമാരും ബസ് കണ്ടക്ടറുമാണു മരിച്ചത്.
ചാത്തന്നൂർ ,അപകടത്തെ തുടർന്നു ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. പത്തരയ്ക്ക് ശേഷമാണ് സാധാരണനിലയിലായത്.
മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, എൻ.കെ.പ്രേമചന്ദ്രൻ എംപി, ജി.എസ്.ജയലാൽ എംഎൽഎ, കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി, സിറ്റി പൊലീസ് കമ്മിഷനൽ അരുൾ ആർ.ബി. കൃഷ്ണ, ചാത്തന്നൂർ എസിപി ജവഹാർ ജനാർദ്, സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.സേതുമാധവൻ തുടങ്ങിയവർ അപകട സ്ഥലത്തും ആശുപത്രികളിലും എത്തി.
ബസ് ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്നു നിഗമനം
കൊട്ടിയം ∙ ഇത്തിക്കരയിൽ കെഎസ്ആർടിസി എക്സ്പ്രസ് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നതു ബസ് ഡ്രൈവർ ഉറങ്ങിപ്പോയതുമൂലമാകാമെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതർ. ഇൗ നിഗമനത്തിൽ എത്താവുന്ന ദൃശ്യങ്ങളാണു റോഡരികിലെ നിരീക്ഷണ ക്യാമറയിൽ നിന്നു ലഭിച്ചത്.
ബസ് അമിത വേഗത്തിലായിരുന്നു. ബസ് പോയ അതേ ദിശയിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്തതായി ദൃശ്യത്തിൽ കാണുന്നില്ല. മറ്റു തടസ്സങ്ങളും ഒാവർ ടേക്കിങ് ചെയ്യാനുള്ള സാഹചര്യവും ഇല്ല. ലോറി സമീപത്തെ വെയ്ബ്രിജിൽ കയറ്റിയ ശേഷം യാത്ര പുറപ്പെടുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ലോറി വരുന്ന പാതയിലേക്കു ബസ് ഒാടിക്കയറുകയായിരുന്നു. ബസ് പാലത്തിന്റെ കൈവരികളിലേക്കാണ് ഇടിച്ചുകയറിയതെങ്കിൽ വലിയ ദുരന്തം ഉണ്ടാകാനും സാധ്യതയുണ്ടായിരുന്നു. ബസ് ലോറിയിൽ ഇടിക്കുന്നതിന് തൊട്ടുമുൻപ് എതിരെ വന്ന ഒാട്ടോ അപകടത്തിൽപ്പെടാതെ കഷ്ടിച്ചാണു രക്ഷപ്പെട്ടത്.
പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു എന്നിവരും കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി, എംഎൽഎമാരായ ജി.എസ്.ജയലാൽ, എം.നൗഷാദ് എന്നിവരും സന്ദർശിച്ചു.
No comments:
Post a Comment