Breaking

Wednesday, 15 August 2018

മലപ്പുറത്ത് വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് ഏഴു പേർ മരിച്ചു; കനത്ത മഴ തുടരുന്നു


കോഴിക്കോട്∙ കേരളത്തെ തകർത്തെറിഞ്ഞ് കനത്ത മഴയും പ്രളയദുരിതവും തുടരുന്നു. മലയോര മേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. ഒട്ടേറെ വീടുകളും കടകളും തകർന്നു. പതിനെട്ടുപേർ ഇന്ന് ഇതുവരെ മരിച്ചു.

 മഴ കനത്തതോടെ സംസ്ഥാനത്തെ പന്ത്രണ്ടു ജില്ലകളിൽ അതീവജാഗ്രത (റെ‍ഡ് അലർട്ട്) നിർദേശം പുറപ്പെടുവിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നാളെ വരെ അതിജാഗ്രത (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം പെരിങ്ങാവിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ് ഏഴുപേർ മരിച്ചു. മലപ്പുറത്തു മാത്രം ഒൻപത് പേർ മരിച്ചു. പമ്പ നദിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ശബരിമലയിലേക്കുള്ള പ്രവേശനം തടഞ്ഞു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണു തീരുമാനം. ദേവസ്വം ബോർഡ് മറിച്ച് തീരുമാനമെടുക്കും വരെ നിരോധനം തുടരും. പമ്പയിൽ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലായി.

പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുൾപ്പൊട്ടൽ സാധ്യതാ മുന്നറിയിപ്പും ഉണ്ട്. മഴ ശക്തമായി തുടരുന്നു. പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാർ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലേക്കുള്ള ബസ് സർവീസ് കെഎസ്ആർടിസി നിർത്തിവച്ചു.

No comments:

Post a Comment