Breaking

Thursday, 16 August 2018

മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി അന്തരിച്ചു




ന്യൂഡൽഹി ∙ മുന്‍ പ്രധാനമന്ത്രിയും മുതിർ‍ന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയി (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് എയിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 2004–ൽ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം അനാരോഗ്യം കാരണം പൊതുരംഗത്തുനിന്നു പൂർണമായും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.


1924 ഡിസംബർ 25ന് മധ്യപ്രദേശിലെ ഗ്വാളിയറിൽ കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്ണാ ദേവിയുടെയും മകനായി ജനിച്ചു. കാൻപുർ സർവകലാശാലയിൽനിന്ന് രാഷ്‌ട്രതന്ത്രത്തിൽ എംഎ നേടിയശേഷം നിയമപഠനത്തിനു ചേർന്നെങ്കിലും അതു പൂർത്തിയാക്കും മുൻപ് സ്വാതന്ത്യ്രസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യ സമരകാലത്തു ജയിലിൽ കിടന്നു. 1951ൽ ജനസംഘം രൂപം കൊണ്ടപ്പോൾ സ്‌ഥാപകാംഗമായി. 1968 മുതൽ 1973 വരെ ജനസംഘത്തിന്റെ പ്രസിഡന്റുമായി. 1977ൽ ജനതയിൽ ലയിച്ച ജനസംഘം പിന്നീട് 1980 ൽ ഭാരതീയ ജനതാ പാർട്ടിയായി പുനർജനിച്ചപ്പോൾ വായ്‌പേയിയായിരുന്നു ആദ്യ പ്രസിഡന്റ്. അതുല്യനായ പ്രസംഗകനായിരുന്നു വാജ്‌പേയി. അറിയപ്പെടുന്ന കവിയും. 1977 ൽ അടിയന്തരാവസ്‌ഥക്കാലത്തു ജയിലിലായിരുന്നപ്പോൾ എഴുതിയ കവിതകളുടെ സമാഹാരമാണ് ആദ്യം പുറത്തിറക്കിയത്. പിന്നീടും കവിതകൾ പുറത്തുവന്നു.


നെഹ്റുവിനെയും വിസ്മയിപ്പിച്ച വാക്ചാതുര്യം


1958 ഓഗസ്‌റ്റ് 19ന് ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തിൽ തന്നെ വാജ്‌പേയി കസറി. ആ യുവാവിന്റെ പ്രസംഗം കേട്ട് അദ്‌ഭുതപ്പെട്ടുപോയവരിൽ അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവുമുണ്ടായിരുന്നു. പാർലമെന്റിൽ അന്നുവരെ പ്രധാന പ്രസംഗങ്ങൾ ഇംഗ്ലിഷിലായിരുന്നു. വാജ്‌പേയി ആ പതിവു തിരുത്തിക്കുറിച്ചു; ഹിന്ദിയിൽ പ്രസംഗിച്ച്. വിദേശനയമായിരുന്നു വിഷയം. എല്ലാ രാജ്യാന്തര പ്രശ്‌നങ്ങളിലും ഇന്ത്യ ഇടപെടണമെന്നതായിരുന്നു അക്കാലത്ത് നെഹ്‌റുവിന്റെ രീതി. ഇതിനെ കളിയാക്കി അന്നു വാജ്‌പേയി പ്രസംഗിച്ചു- ‘ഒരാൾക്കു പ്രസംഗിക്കാൻ വാചാലത മതി. പക്ഷേ നിശ്ശബ്‌ദനായിരിക്കാൻ വാചാലതയും ഒപ്പം വിവേചനവും വേണം. ഇന്ത്യ പല കാര്യങ്ങളിലും നിശ്ശബ്‌ദത പാലിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു’.

നെഹ്‌റുവിന് ആ പ്രയോഗം ഇഷ്‌ടപ്പെട്ടു. മറുപടി പറഞ്ഞപ്പോൾ അതിനെ നെഹ്‌റു പുകഴ്‌ത്തി. ഒരിക്കൽ ‘ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി’ എന്നു നെഹ്‌റു തന്നെ വാജ്‌പേയിയെ വിശേഷിപ്പിച്ചു. അതു സത്യമായി. 1996 മേയ് 16 മുതൽ 1996 ജൂൺ ഒന്നു വരെയും പിന്നീട് 1998 മാർച്ച് 19 മുതൽ 2004 മേയ് 19 വരെയും അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അതിനു മുൻപ് മൊറാർജി ദേശായി മന്ത്രിസഭയിൽ 1977 മാർച്ച് 26 മുതൽ 1979 ജൂലൈ 28 വരെ വിദേശകാര്യമന്ത്രിയായിരുന്നു.



കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസിതര പ്രധാനമന്ത്രി

ആദ്യം 13 ദിവസവും പിന്നീടു 13 മാസവും അതിനുശേഷം അഞ്ചു വർഷത്തോളവും പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി കേന്ദ്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രിയാണ്. അയോധ്യാ പ്രക്ഷോഭം ഉയർത്തിയ അനുകൂല സാഹചര്യത്തിലൂടെയാണു ബിജെപി അധികാരത്തിലേക്ക് എത്തിയതെങ്കിലും തീവ്രഹിന്ദുത്വ പ്രചാരണങ്ങളിൽനിന്ന് എക്കാലവും അകന്നു നിന്ന നേതാവായിരുന്നു വാജ്‌പേയി. അദ്ദേഹത്തിന്റെ കാലത്തെ ധീരമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു ആണവ പരീക്ഷണം. പാക്കിസ്‌ഥാനുമായി സൗഹൃദം സ്‌ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ലോകശ്രദ്ധ ആകർഷിച്ചു. രാജ്യത്തു സാമ്പത്തിക രംഗത്തും അടിസ്‌ഥാന വികസന രംഗത്തും ഒട്ടേറെ പുതിയ പരിഷ്‌കാരങ്ങളും പദ്ധതികളും അദ്ദേഹം കൊണ്ടുവരികയും ചെയ്‌തു.


പുരസ്കാരങ്ങൾ:


∙ 1992 ൽ പത്മവിഭൂഷൺ
∙ 1993 ൽ കാൻപുർ യൂണിവേഴ്സിറ്റി ഡിലിറ്റ്
∙ 1994 ൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ്
∙ 2015 ൽ ഭാരത രത്നം

No comments:

Post a Comment